മാധ്യമങ്ങൾക്കെതിരായ പിവി അൻവർ എംഎൽഎയുടെ ഭീഷണിക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. മാധ്യമസ്ഥാപനങ്ങളുടെ ചെസ്റ്റ് നമ്പർ നൽകി പൂട്ടുമെന്ന് ഭീഷണിപ്പെടുത്തുകയാണ്. അൻവറിന്റെ വാക്കുകൾ അനുസരിച്ചാണ് പോലീസ് പോകുന്നത്. അൻവറിനെ വെല്ലുവിളിക്കാൻ ആർക്കാണ് ധൈര്യം.
മാധ്യമ പ്രവർത്തകരെ അധിക്ഷേപിക്കാൻ എം.എൽ.എ നേരിട്ട് ഇറങ്ങിയിരിക്കുകയാണ്. അതിന് പിന്നാലെയാണ് സൈബർ ആക്രമണങ്ങൾ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സിപിഎമ്മുമായി ചേർന്ന് ഒരു പരിപാടിയും ഏകസിവിൽകോഡിന് എതിരെയില്ല. രാഷ്ട്രീയ മുതലെടുപ്പിന് സിപിഎം ശ്രമിച്ചു. എല്ലാ ജില്ലകളിലും യുഡിഎഫ് ബഹുസാംസ്കാരിക സമ്മേളനം നടത്തും.
ഇടതുമുന്നണിയിലെ ഘടകകക്ഷികളെ പരിപാടിയിലേക്ക് ക്ഷണിക്കില്ല. സിപിഎമ്മിനെ ക്ഷണിക്കാതെ മറ്റുള്ളവരെ ക്ഷണിച്ചതിലെ അനൗചിത്യമാണ് ഇതിന് കാരണം. സി.പി.എം സെമിനാറിൽ എല്ലാ മുജാഹിദ് വിഭാഗങ്ങളും പങ്കെടുക്കുന്നതിൽ ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു. മതസംഘടനകളോട് പോകരുതെന്ന് പറയാൻ ഞങ്ങൾ ആളുകളല്ല.
ഏക സിവിൽ കോഡ് സംബന്ധിച്ച മുൻ നിലപാട് തിരുത്തിയിട്ടുണ്ടോയെന്ന് സി.പി.എം വ്യക്തമാക്കണം. ഏക സിവിൽ കോഡ് വേണ്ടാ എന്ന് തന്നെയാണ് ഇപ്പോഴും കോൺഗ്രസിന്റെ നിലപാട്. സിപിഎം സെമിനാറിലേക്കുള്ള ക്ഷണം നിരസിച്ച ലീഗിന് അഭിനന്ദനങ്ങൾ എന്നും വി.ഡി സതീശൻ പറഞ്ഞു.